08-08-2017



സുഹൃത്തുക്കളേ...

       ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ മുപ്പത്തിയേഴാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്.  വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻ‌പാളകളിൽ നിർ‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ടതുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾ‌ക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് മാത്രമാണിപ്പോൾ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കൻ മലബാറിലെ തെയ്യങ്ങളുമായിസാമ്യം ഉണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണൻതന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചതിനാൽകടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി

പടയണിയുടെ ചരിത്രം

പടയണി തികച്ചും ദ്രാവിഡീയമായ ആചാരങ്ങളിലൊന്നാണ്. ബുദ്ധമതക്കാരാണ് അതിന്റെ നവോത്ഥാനത്തിന്റെ പ്രായോജകർ എന്നു പറയാം. ആദ്യം പ്രാകൃത ദ്രാവിഡമായിരുന്നു വെങ്കിലും പിന്നീട് ബൗദ്ധരുടെ സം‌രക്ഷണയിൽ വളർന്നു. ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്ഥം തിട്ട ഭാഗങ്ങൾ 8 നൂറ്റാണ്ടും താണ്ടി 16 നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്റെ സ്വാധിനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരുത്തുന്നതും ഈ ആചാരങ്ങൾക്കും ആയോധന കലകൾക്കും പ്രോത്സാഹനം നൽകുന്നതും. പള്ളിബാണപ്പെരുമാൾ ആര്യാധിനിവേശനത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടനാട്ടിലേക്ക് വരികയായിരുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ കേരളത്തിലെ അവസാനത്തെ പ്രോത്സാഹകൻ എന്നു പറയപ്പെടുന്നു.

നീലമ്പേരൂർ നിലയുറപ്പിച്ച പള്ളിബാണപ്പെരുമാൾ നിരവധി ചൈത്യങ്ങളും വിഹാരങ്ങളും പണി കഴിപ്പിച്ചു. നീലം പേരൂരിലെ ക്ഷേത്രത്തിനു സമീപം മൂന്നരയടിയോളം  ഉയരമുള്ളതും  ചെങ്കലുകൊണ്ട് പണികഴിപ്പിച്ചതുമായ ഒരു പീഢമുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് അദ്ദേഹം രാജ്യ ഭരനം നടത്തിയിരുന്നതും ആര്യാധിനിവേശത്തിനെതിരായ പടയണിക്ക് മേൽനോട്ടം  വഹിച്ചിരുന്നത്. ഈ ഉത്സവം അന്നത്തെ രാജ്യത്തിന്റെ അച്ചടക്കവും ആത്മാഭിമാനവും വിളച്ചോതുന്നവയായിരുന്നു. 

പടയണിയുടെ എെതിഹ്യം

അസുരചക്രവർത്തിയായ ദാരികനെശിവപുത്രിയായ ഭദ്രകാളിനിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവർത്തിയായ ദാരികനെ അടക്കിനിർത്താൻ കഴിയാത്ത ദേവന്മാർ, മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാൻ ശിവൻ തീരുമാനിച്ചു. ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളിൽ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാൻ ആർക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേർപ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്രം മറ്റൊരാൾക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താൽ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാർവതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയിൽ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാൻ ഭദ്രകാളിക്ക് ആയി.

പാതാളത്തിൽ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ ശിവൻ അവർക്ക് വഴിയിൽ കിടന്ന് മാർഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരുകനെ കാളിയെ അടക്കിനിർത്താൻ ശിവൻനിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവിൽ ഒരിടത്തും പഠിക്കാത്തതും അപ്പോൾ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാൻ മുരുകൻ നിശ്ചയിച്ചു. അതനുസരിച്ച് പ്രകൃതിയിൽ നിന്നും പരിസരങ്ങളിൽ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാൽ കമുകിൻ പാളകളിൽ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാർന്ന കോലങ്ങൾകൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പിൽ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളൽ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശൻ, രുരു, കുണ്ഡോദൻ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങൾകണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാക്കുകയാൽ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്.എന്നാണ് ഐതിഹ്യം.

കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്.

പ്രാചീനകാലത്തെ ഗണക സമുദായത്തിലെ ഒരു വിഭാഗമായിരുന്ന തീണ്ടാ കണിയാന്മാർ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തിൽ നിന്നാണു പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ പിണിയാൾ എന്നാണു വിളിക്കുക. കോലങ്ങൾ ധരിച്ച നർത്തകരുടെ നടുവിൽ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങൾക്കിടയിൽ നർത്തകർ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലിൽ ഗണകർഅഗ്രഗണ്യരാണെന്നത് ,ഈ കലാരൂപം ആദിയിൽ ഗണകരിലെ തീണ്ടാ വിഭാഗം നടത്തിയിരുന്ന കോലം തുള്ളലായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്. കളരി ആചാര്യന്മാരായിരുന്ന കണിയാർ പണിക്കർമാരും , ശിഷ്യന്മാരായ നായർ യുവ പടയാളികളും നടത്തിയിരുന്ന അഭ്യാസ പ്രകടനത്തിന്റെ ( പടശ്രേണി ) ആനുസ്മരിപ്പിക്കുന്ന ഒന്നാണെന്ന വാദവും നില നിൽക്കുന്നുണ്ട്. ആധൂനിക കാലത്തെ പടയണി നൃത്തത്തിൽ നായർ സമുദായക്കാരാണു അഭിനേതാക്കളായിട്ടുള്ളത്.ഗണക സമുദായത്തിൽ പെട്ടവരാണു വേഷങളും ഗാനങളും ചിട്ടപ്പെടുത്തുന്നത്.




ചില വീഡിയോ ലിങ്കുകള്‍ 

1         2         3         4         5


പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നുകമുകിൻപാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയിൽ ചെത്തിയെടുത്ത് പച്ച ഈർക്കിൽകൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വർണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞൾ എന്നിവ കൊണ്ട് ചായക്കൂട്ടുകൾ ഉണ്ടാക്കി ആ നിറക്കൂട്ടുകളാൽ ചിത്രകാരന്മാർ നിയതരൂപങ്ങൾ അവയിൽ എഴുതുന്നു. കോലങ്ങൾ തുള്ളൽ കലാകാരന്മാർ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലൻകോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.

കാച്ചിക്കെട്ട്

കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാൻ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളിൽ ഇതിനെ തപ്പുമേളംഎന്നും പറയും. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നിൽക്കണം.

കാപ്പൊലിയും താവടിതുള്ളലും

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ വീശിക്കൊണ്ട് ആർത്തുവിളിച്ച് ആണ് കാപ്പൊലി നടത്തുന്നത്.കൈമണികളേന്തിയുള്ള തുള്ളലാണ് താവടിതുള്ളൽ.

കോലംതുള്ളൽ

കമുകിൻ പാള ചെത്തിയെടുത്ത് പച്ച ഈർക്കിൽ കൊണ്ട് യോജിപ്പിച്ച് കുരുത്തോലയും വർണ്ണക്കടലാസുകളും കൊണ്ടാണ് കോലങ്ങൾ ഉണ്ടാക്കുന്നത് ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും മഞ്ഞളും പാളയിൽ വരഞ്ഞുണ്ടാക്കുന്നു.

വ്രതാനുഷ്ഠാനത്തിനുമാത്രമായി കാലൻ‌കോലം,ഭൈരവിക്കോലം,ഗണപതിക്കോലം,യക്ഷിക്കോലം എന്നിവയുണ്ട്.

കാലന്‍കോലം,ഭൈരവിക്കോലം,ഗണപതിക്കോലം,യക്ഷിക്കോലം പക്ഷിക്കോലം, മറുത തുടങ്ങി നിരവധി കോലങ്ങളാണ് പടയണിയിലുള്ളത്. പടയണിക്ക് ഓരോ ക്ഷേത്രങ്ങളിലും ആചാരപരമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെങ്കിലും പൊതുവായ ഓരു ചട്ടക്കൂട് എല്ലാക്ഷേത്രങ്ങളിലുമുണ്ട്. പത്തനംതിട്ടയിലെ കടമ്മനിട്ട,പുല്ലാട്, എഴുമറ്റൂര്‍, കോട്ടാങ്ങല്‍, ഇലന്തൂര്‍, താളൂര്‍, പോര്‍ട്ടിക്കാവ്, കല്ലൂപ്പാറ, കദളിമംഗലം,വടശ്ശേരിക്കാവ്,തോണ്ടുകുളങ്ങര ദേവീ ക്ഷേത്രം നിരണം വടക്കുംഭാഗം കിടങ്ങനൂര്‍ പള്ളിമുക്കം ദേവി ക്ഷേത്രം,  കുന്നംന്താനം മഠത്തില്‍ക്കാവ് ദേവി ക്ഷേത്രം, കോട്ടയം ജില്ലയിലെ തച്ചരിക്കല്‍ ശ്രീ ഭദ്രകാളീ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലാണ് പടയണി നടക്കുന്നത്.

പടയണിയിലെ താളവും താളവാദ്യങ്ങളും

ഗണപതി,ജീവ, കമിത്തം, ചെമ്പട, നാലുചെമ്പട, എട്ടുചെമ്പട, എടയാം, ഏഴാം മാത്ര, തോം തിമിന്തക, തത്തിമിന്തക, തോം തിമിതെയ്‌, തെയ്‌ താന്തിത്തെയ്കനോം, തോം, അടന്ത, മുറിയടന്ത, ചാറ്റടന്ത, മര്‍മ്മം, ചമ്പ, പഞ്ചാരി തുടങ്ങിയ താളങ്ങളാണ്‌ പടയണിയില്‍ ഉപയോഗിക്കുന്നത്‌.കൂടാതെ കിത കിം – താം-കി-കി-കി-താം-തി-തി-തി-തി-തീം, നക-തക്കന്‍-നകതാ-തിതിം- തീം തീം തുടങ്ങിയ സങ്കീര്‍ണങ്ങളായ കണക്കുകളും പ്രയോഗിക്കുന്നുണ്ട്‌. ജീവ, അടന്ത എന്നിങ്ങനെയുള്ള പേരുകളൊഴിച്ചാല്‍ താളവട്ടത്തിന്റെ വായ്ത്താരിയിലുപയോഗിക്കുന്ന അക്ഷരങ്ങള്‍ കൊണ്ടാണ്‌ പല താളങ്ങളും അറിയപ്പെടുന്നത്‌.

വല്യമേളം, തപ്പുമേളം എന്നിങ്ങനെ രണ്ടൂ തരം മേളങ്ങളുണ്ട്‌ . തപ്പ്‌, തവില്‍, മദ്ദളം, കൈമണി ഈവ വല്യമേളത്തിനും തപ്പ്‌, മദ്ദളം എന്നിവ തപ്പുമേളത്തിനും ഉപയോഗിക്കുന്നു. കെട്ടുകാഴ്ചയുടെ എടുത്തുവരവിനും പന്നത്താപടിക്കും വല്യമേളവും പുലനൃത്തത്തിന്‌ പറയും മാരന്‍ പാട്ടിന്‌ തുടിയും ഊരാളിതുള്ളലിന്‌ വില്ലും ഉപയോഗിക്കുന്നു. താവടി മുതലുള്ള ഒട്ടുമുക്കാലിനങ്ങള്‍ക്കും തപ്പാണ്‌ കൊട്ടുന്നത്‌. വളരെ പതിഞ്ഞ രീതിയിലാരംഭിച്ച്‌ ക്രമാനുഗതമായി ആവുന്നത്ര മുറുക്കി കലാശം കൊട്ടുന്ന ഒരു താളക്രമമാണ്‌ പടയണിക്കുള്ളത്‌.കുമ്പഴ മേളം, തേലശ്ശേരി മേളം , വടക്കന്‍ മേളം എന്നിങ്ങനെയുള്ള മേള സമ്പ്രദായങ്ങളും നിലവിലുണ്ട്‌. അരങ്ങത്ത്‌ പ്രയോഗക്ഷമമാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള തപ്പ്‌ ലോകത്തിലെ തന്നെ അപൂര്‍വ വാദ്യങ്ങളില്‍ ഒന്നാണ്‌.

കോലങ്ങള്‍

ഗണപതി,മറുത,സുന്ദരയക്ഷി,അന്തരയക്ഷി,അരക്കിയക്ഷി,കാലയക്ഷി,മായയക്ഷി,പിശാച്‌,മാടന്‍,പക്ഷി,കാലന്‍,കുതിര,നായ്‌,കാഞ്ഞിരമാല,ഭൈരവി,രക്തചാമുണ്ഡീ തുദങ്ങിയ കോലങ്ങളാണ്‌ പാട്ടിന്റെയും തപ്പുതാളത്തിന്റെയും അകമ്പടിയോടെ അരങ്ങത്ത്‌ ഉറഞ്ഞു തുള്ളുന്നത്‌ . കോലങ്ങള്‍ വരച്ചു തയ്യാറാക്കുന്നത്‌ അതി സങ്കീര്‍ണ്ണമായ പ്രക്രിയയാണ്‌. പുറം ചെത്തിമിനുക്കിയ പച്ചപ്പാളയിലാണ്‌ കോലങ്ങള്‍ എഴുതുന്നത്‌. ഈ തരം അനേകം പാളകള്‍ പച്ചീര്‍ക്കില്‍ കൊണ്ട്‌ തയിച്ച്‌ പിടിപ്പിച്ചാണ്‌ പടയണിക്കാവശ്യമുള്ള കോലങ്ങള്‍ ഉണ്ടാക്കുന്നത്‌. അവസാന മിനുക്കുപണികള്‍ കഴിയുമ്പോള്‍ ഒറ്റ ക്യാന്‍ വാസില്‍ വിവിധ നിറങ്ങള്‍ അതി സമര്‍ഥമായി വിന്യസിച്ചെടുത്ത ഒരു ചിത്രമാണെന്നെ തോന്നു. പാളയിലെ ജലാംശം നിറങ്ങളെ ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്നതു കൊണ്ട്‌ വരച്ച കോലങ്ങള്‍ മങ്ങാതെയും നിലനില്‍ക്കുന്നു.

രണ്ടു ചിട്ടകള്‍

തെക്കന്‍,വടക്കന്‍ എന്നിങ്ങനെ രണ്ടു രീതികളാണ്‌ പടയണിയില്‍ നിലവിലുള്ളത്‌ എന്നു പറയപ്പെടുന്നു. പക്ഷെ കൊട്ടുന്ന താളങ്ങളും ചുവടുകളും പാട്ടുകളും തികച്ചും വ്യത്യസ്തമാണെന്ന് പറയാന്‍ കഴിയുകയില്ല. ചൊല്‍ക്കെട്ടുകള്‍ക്ക്‌ ചില അക്ഷര വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കാലപ്രമാണത്തിന്‌ മാറ്റമൊന്നും ഇല്ല.കുമ്പഴ മേളം, തേലശ്ശേരി മേളം,വടക്ക മേളം തുടങ്ങിയ മേളങ്ങളുടെ ഘടനയും സ്വഭാവവും ഏതാണ്ട്‌ ഒന്നു പോലെതന്നെ ആണ്‌. കോലങ്ങളുടെ വലുപ്പത്തിലും വരയിലും ഉള്ള വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവയൊന്നും പടയണി എന്ന കലയുടെ ആത്യന്തിക രൂപത്തെയോ ഭാവത്തേയോ ബാധിക്കുന്നില്ല. കാലപ്പഴക്കത്തില്‍ പ്രാദേശികമായി സംഭവിച്ച ചില ചെറിയ മാറ്റങ്ങളായെ ഇവയെ കാണാനാകു.

കലകളുടെ കല എന്നറിയപ്പെടുന്ന പടയണിയുടെ ഇന്നത്തെ നില വളരെ ശോചനീയമാണ്‌. കാലത്തിന്റെ കൊത്തൊഴുക്കില്‍പ്പെട്ട്‌ വിരലിലെണ്ണാവുന്ന ചില കാവുകളില്‍ മാത്രമായി പടയണിക്ക്‌ഒതുങ്ങിക്കൂടേണ്ടി വന്നിരിക്കുന്നു. പടയണി അതിന്റെ സമഗ്രരൂപത്തില്‍ ഇന്നു ഒരു പ്രദേശത്തും അവതരിക്കപ്പെടുന്നില്ല. പാശ്ച്ചാത്യ സംസ്കാരത്തിന്റേയും കലകളുടേയും കടന്നുകയറ്റത്തില്‍പ്പെട്ട്‌ നമ്മുടെ പ്രാദേശിക കലകള്‍ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം പടയണിയേയും ഗ്രസിച്ചിരിക്കുന്നു. എങ്കിലും ഈ കലയുടെ പുനരുദ്ധാരണത്തിന്‌ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത്‌ ശ്ലഘനീയമാണ്‌. ആ ശ്രമങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട്‌ ഈ മഹത്തായ കലയെ അതിന്റെ പഴയ പ്രതാപത്തിലേക്കെത്തിക്കുവാന്‍ നമുക്ക്‌ ആത്മാര്‍ഥമായി പരിശ്രമിക്കാം.

കൂട്ടിച്ചേർക്കലുകൾ ഉണ്ടാവണേ..
****************************************************
****************************************************
ശ്രദ്ധേയമായ അഭിപ്രായങ്ങള്‍
പടയണി എന്ന പേര് കുഞ്ചൻ നമ്പ്യാരുടെ തുള്ളലിനെയും കടമ്മനിട്ടക്കവിതകളേയുമാണ് ഓർമ്മിപ്പിക്കാറുള്ളത്.കലാ രൂപത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലും എല്ലാം അടങ്ങിയ അവതരണം സമഗ്രം

പടയണിക്ക് മുടിയേറ്റുമാ യി സാദൃശ്യമുണ്ട്. കാളി ദാരി കാനയും ദാനവേന്ദ്രേനയും വധിക്കുന്നതാണ് കഥ. ഭഗവതി ക്ഷേത്രങ്ങളിലാണ് നടത്തി വരുന്നത്

തിരുവിതാംകൂറിലെ തോറ്റമ്പാട്ടുകൾ  പൊതുവെ ഭദ്രകാളിത്തോറ്റങ്ങളാണ്

പടയണിത്തോറ്റം പതിഞ്ഞ താളത്തിലാണ് ഞാൻ കേട്ടിട്ടുള്ളത് ( കുറച്ചേ കേട്ടിട്ടുള്ളു )
കടമ്മനിട്ട വാസുദേവൻ പിള്ള സാറ് കവിയുടെ അനുജനായതുകൊണ്ടും മറ്റുമാവാം പടയണിയെന്നാൽ കടമ്മനിട്ട എന്ന് തോന്നലുണ്ടാവുന്നത്
കവിതയിലെ ശക്തിയും താളവും പടയണിയിൽ അറിഞ്ഞിട്ടില്ല.

വസൂരി പോലുള്ള മാറാവ്യാധികൾക്ക് പരിഹാരമെന്നോണം ഉണ്ടായിരുന്ന ഇത്തരം കലാരുപങ്ങളുടെ പ്രചാരം നഷ്ടപ്പെടാൻ പലകാരണങ്ങൾ ഉണ്ടാവാം. അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മോചനത്തോടൊപ്പം പല നല്ല കലാരൂപങ്ങളും പ്രചാര ലുപ്തമായി എന്നത് ഒരു സത്യമാണ്

യുനെസ്കോയുടെ പെെതൃക പട്ടികയിൽ പെട്ട കലാരൂപം കൂടിയാണ് മുടിയേറ്റ് എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം