07-08-2017


****************************************************************************
****************************************************************************

മീസാന്‍ കല്ലുകളുടെ കാവല്‍

 പി.കെ.പാറക്കടവ്
☘☘☘☘☘☘☘☘

പ്രസാധകര്‍ : ഡി.സി. ബുക്സ്

അവലോകനം : മെഹദ് മഹ്‌ബൂല്‍

➰➰➰➰➰➰➰➰


വേലി വരച്ചേ ഒക്കൂ നമുക്ക് ..
എഴുത്തിനേയും വായനയേയും വരെ
അതിര് കെട്ടാതെ വിടാന്‍ ഭാവമില്ല..
കഥ,ചെറുകഥ,നോവല്‍,നോവലെറ്റ്,ആണെഴുത്ത് ,പെണ്ണെഴുത്ത്,.......

ഭിത്തി കെട്ടിക്കെട്ടി നമുക്ക് പരസ്പരം വായിക്കാന്‍ വയ്യാതായിരിക്കുന്നു..


"എഴുത്ത് രണ്ട് വിധമേയുള്ളൂ.. നല്ലതും തിയ്യതും.."
ഓര്‍മ്മ വരുന്നത് പ്രിയ എഴുത്തുകാരി കമലാ സുരയ്യയുടെ വരികള്‍..

ഇതെന്റെ കവിതയാണ്.. ഇതിലെന്റെ കഥയും.
എന്ന് പറയുംവിധം കഥകവിതകള്‍ക്കിടയിലുള്ള
ബര്‍ലിന്‍ വേലികള്‍ വരെ തകര്‍ച്ച് കൊള്ളുന്നു ഈ പുതിയ എഴുത്ത്കാലങ്ങളില്‍...

'മതിലുകള്‍ ഇല്ലാതായിത്തീരുകയാണ്...
ആര്‍ക്കും ആരുമായിത്തീരാം.. ആര്‍ ആരാണെന്ന് ചോദിക്കരുത്..
എല്ലാവരും എല്ലാവരുമാണ്'-(അപഹരിക്കപ്പെട്ട ദൈവങ്ങള്‍- ആനന്ദ്)

ഇപ്പോള്‍ മോഡേണില്ല്.. പോസ്റ്റ് മോഡേണും..
ഉള്ളത് പുതിയപുതിയ ഉള്‍ഭവങ്ങളാണ്..
കഥയേക്കാള്‍ കഥയുള്ള കവിതകള്‍..
കവിതയേക്കാള്‍ കവിത്വമുള്ള കഥകള്‍..
രണ്ടും ഇഴുക്കം ചേര്‍ന്ന നോവലുകള്‍..

ഓരോ കലാസൃഷ്ടിയും ഓരോരോ പ്രവണതകളെ വെളിച്ചം കാണിക്കുന്നുണ്ട്..

പികെ പാറക്കടവിന്റെ ആദ്യ നോവല്‍ മീസാന്‍ കല്ലുകളുടെ കാവല്‍ പ്രസക്തമാവുന്നത്
സാമ്പ്രദായിക എഴുത്ത്ശീലങ്ങളില്‍ നിന്നുള്ള ചലന വ്യതിയാനത്തെ പ്രകാശനം ചെയ്യുന്നു അത് എന്നത് കൊണ്ടാണ്..

"ജീവിതം പിഴിഞ്ഞ് സത്തുണ്ടാക്കി
ഇത്തിരി കണ്ണീരും കിനാവും ചേര്‍ത്ത് തപസ്സുചെയ്യുമ്പോള്‍
ഒരു കലാസൃഷ്ടിയുണ്ടാകുന്നു..
കവിതയാണോ..
കഥയാണോ ..
നോവലാണോ..
ദൈവമേ എനിക്കറിയില്ലല്ലോ.".- പി കെ

"ഭൂതകാലം കുഴിച്ചെടുത്താല്‍ നിറയെ കഥകളാണ്.." ഷഹന്‍സാദയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് സുല്‍ത്താന്‍ മൊഴിഞ്ഞു..
"നമ്മുടെ രണ്ടാളുകളുടേയും പേരുകള്‍ നമ്മുടെ ഉമ്മ ബാപ്പമാര്‍ ഭൂതകാലം കുഴിച്ച് കുഴിച്ച് കണ്ടെടുത്തതാണ്."..

കഴിഞ്ഞകാലങ്ങളെ കുഴികുത്തിയെടുത്താണ് കഥയുടെ,കവിതയുടെ, നോവലിന്റെ വഴിപ്പോക്കുകള്‍..

ഇടവഴിയുടെ ഒരു മൂലയില്‍ നിന്ന് വെള്ളിലകള്‍ നുള്ളിയെടുത്ത് സുല്‍ത്താന്‍ പറഞ്ഞു...
"ഒരാളുടെ കുട്ടിക്കാലമാണ് അവന്‍..കുട്ടിക്കാലത്തെ കഥകള്‍ ഖബ്‌റോളം യാത്രചെയ്യും "

ഇങ്ങനെ , ബാല്യവും കൗമാരവും യൗവ്വനവും കടന്ന് ഒടുക്കജീവിതത്തിന്റെ അടയാളക്കുറിയായ മീസാന്‍ കല്ലുകള്‍ വരെ നീളുന്ന നോവല്‍ നടത്തങ്ങള്‍..

തീക്ഷണാശയവാഹിയായ കഥകളിലൂടെ നമുക്ക് പരിചയമുണ്ട് പികെ പാറക്കടവ് എന്ന എഴുത്ത്കാരനെ . ഈ ' നോവലിലൂടെയും അദ്ദേഹം നമ്മില്‍ നിര്‍മാണം ചെയ്യുന്നത്
അതിശയങ്ങളുടെ ആകാശാഴങ്ങളെയാണ്..

☘☘☘☘☘☘☘☘


****************************************************************************


****************************************************************************

രാവണൻ- പരാജിതരുടെ ഗാഥ
     ആനന്ദ് നീലകണ്ഠൻ

🍃🍃🍃🍃🍃🍃🍃🍃

      ഇതിഹാസകാവ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണത്തെയും രാവണൻ എന്ന കഥാപാത്രത്തെയും വ്യത്യസ്തമായി പുനരാഖ്യാനം ചെയ്യുകയാണ് ആനന്ദ് നീലകണ്ഠൻ തന്റെ ആദ്യ കൃതിയായ രാവണൻ - പരാജിതരുടെ ഗാഥ എന്ന നോവലിലൂടെ.2012 ൽ Asura: Tale of the vanquished എന്ന പേരിൽ പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബെസ്റ്റ് സെല്ലറായ ഈ കൃതി മലയാളത്തിനു പുറമെ ഹിന്ദി ,തമിഴ് ,തെലുങ്ക്, കന്നട,ഗുജറാത്തി ,മറാത്തി, ഇറ്റാലിയൻ ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

       ദുർഗുണമൂർത്തിയായ രാമായണത്തിലെ രാവണനിൽ നിന്നു തികച്ചും വ്യത്യസ്തനായ രാവണനെ അവതരിപ്പിക്കുന്നതിലൂടെ ഈ കൃതി പുതിയ സംവേദനം സാധ്യമാക്കുന്നു. യഥാർത്ഥത്തിൽ ഒരു രാവണായനം തന്നെ. ഉരുക്കു പോലെ ദൃഢമായ ഇച്ഛാശക്തിയും തീക്ഷ്ണമായ വിജയേച്ഛയും കൈമുതലായുള്ള യുവാവായ രാവണന്റെ പിന്നിൽ നല്ലൊരു ഭാവി ജീവിതം സ്വപ്നം കണ്ട് അസുര പ്രജകൾ അണിനിരക്കുന്നു. രാവണനെ കൂടുതൽ സമ്പൂർണ്ണനായ മനുഷ്യനായി ചിത്രീകരിക്കുകയാണിവിടെ.

     രാമന്റെയോ സീതയുടെയോ കാഴ്ചപ്പാടിലൂടെ പടർന്നു പന്തലിച്ച ഇതിഹാസത്തെ മറ്റൊരു കഥാപാത്രത്തിലൂടെ, അദ്ദേഹത്തിന്റെ വികാരവിചാരങ്ങളിലൂടെ മറ്റൊരു തലത്തിലേക്ക് നയിക്കാനുള്ള നോവലിസ്റ്റിന്റെ ശ്രമം വിജയം കണ്ടിട്ടുണ്ട്. ജീവിതത്തെ സ്വാധീനത്തിലാക്കാനും രുചിയോടെ നുകരാനുമാഗ്രഹിച്ച ഒരു മനുഷ്യനെയാണ് നോവലിസ്റ്റ് പരിചയപ്പെടുത്തുന്നത് ,ഒപ്പം പരസ്പരം പോരടിച്ച് ശിഥിലമാകുന്ന പ്രാചീന അസുര സാമ്രാജ്യത്തിന്റെ അധ:പതന കഥ കൂടിയാകുന്നു ഈ കൃതി.

പരിഭാഷ: എൻ.ശ്രീകുമാർ
മാതൃഭൂമി ബുക്സ്
വില: 400 രൂപ.
🍃🍃🍃🍃🍃🍃🍃🍃

    ദേവ്ന







****************************************************
****************************************************
ശ്രദ്ധേയമായ അഭിപ്രായങ്ങള്‍


പരാജിതരുടെ ഗാഥ


നോവലിന്റെ തുടക്കത്തിലൊന്നും , പ്രത്യേകിച്ച് രാവണ മനോഗതങ്ങളിലൂടെ അത് അത്ര കണ്ട് വ്യക്തമാകുന്നില്ലെങ്കിൽ പോലും, അവസാനഭാഗത്തേയ്ക്കെത്തുമ്പോൾ അത് പ്രകടമായൊരു പ്രചണ്ഠത കൈവരിക്കുന്നുണ്ട്. രാവണൻ എന്ന പച്ച മനുഷ്യനെ, ഒരേസമയം ചില ധർമ്മനിഷ്ഠകൾക്കും മൂല്യങ്ങൾക്കും പ്രാധാന്യം നൽകുകയും എന്നാലതേ സമയം തന്നെ ഏറ്റവും ആദിമമായ വികാരവിചാരങ്ങൾക്കടിപ്പെടുകയും ചെയ്യുന്ന, ആസക്തികളുടെ ദശമുഖങ്ങളോടെ ജീവിക്കുന്ന രാവണന്റെ അവതരണത്തിൽ ഹീറോയിസത്തിന്റെ ചില മിന്നലൊളികളല്ലാതെ മറ്റു വിഗ്രഹവത്കരണങ്ങളിലേയ്ക്കൊന്നും കടന്നിട്ടില്ല, മറിച്ച് ആസുരത്വം അടിച്ചേൽ‌പ്പിക്കുന്നും ഉണ്ട് എന്നാൽ രാമന്റെ കാര്യത്തിൽ തുടക്കത്തിൽ കാണിക്കുന്ന ഒരു മയമുള്ള സമീപനം അന്ത്യത്തിലേയ്ക്ക്, കൃത്യമായി പറഞ്ഞാൽ രാവണന്റെ മരണശേഷം , കാണാനാകില്ല. മര്യാദാപുരുഷോത്തമനും, കരുത്തനുമായ ഇതര പാഠങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന രാമൻ, ഇവിടെ പുരോഹിതരുടെ മുന്നിൽ തീർത്തും നിസ്സഹായനായി, ദുർബലനായി ഒരു ഭീരുവിനെപ്പോലെ കീഴടങ്ങുന്നതും അവരുടെ കളിപ്പാവയാകുന്നതും ഒന്നല്ല പലവട്ടമാണു. ഈ കടുത്ത വിഗ്രഹഭഞ്ജനത്തിലൂടെയാണു , രാവണനെ നോവലിസ്റ്റ് കോൺ ട്രാസ്റ്റ് ചെയ്യുതെന്ന് തോന്നുന്നു. അത് കൂടാതെ സുഗ്രീവനും, വിഭീഷണനും, അംഗദനും, വരുണനും, ലങ്കിനിയുമെല്ലാം ഇതേ രീതിയിൽ അപനിർമ്മിക്കപ്പെട്ടിരിക്കുന്നു. അതാണു നോവലിനെ വ്യത്യസ്തമാക്കുന്നതും. 
****************************************************
രമേശൻ ബ്ലാത്തൂരിന്റെ 'പെരുംആൾ'രാവണൻ കേന്ദ്ര കഥാപാത്രമായ നോവലല്ലേ?
രാവണപക്ഷ രാമായണവായന നല്ലൊരു തീമാണല്ലോ. എന്നിട്ടും മഹാരഥന്മാർ (അഖിലേന്ത്യാ ) അതിനു തുനിഞ്ഞില്ലല്ലോ എന്നാണ് സംശയം. അല്ല ,നാം അറിയാത്തതാണോ? രാവണപക്ഷ ചിന്ത എന്നും ഇവിടെ ഉണ്ടായിരുന്നു.എന്നിട്ടും ..
പെരും ആൾ കൂടി ചേർത്തുവായിക്കുന്നതാവും ഉചിതം
പ്രതിനായകൻ എന്ന ഇമേജ് ഉള്ളതു കൊണ്ടാവാം.ആനന്ദ് നീലകണ്ഠന്റെ പുതിയ നോവൽ ദുര്യോധനനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ടുള്ളതാണ്